Skip to main content

കാല്‍പന്തുകളിയുടെ ഹൃദയഭൂമിക

ചെറിയ കുന്നുകളും, വരമ്പുകളുമുള്ള പാടങ്ങളും പറമ്പുകളും നിറഞ്ഞ മലപ്പുറത്ത് ലക്ഷണമൊത്ത കളിക്കളങ്ങള്‍ ഇല്ലെങ്കിലും ഇവിടെ കാല്‍പ്പന്തുകളി തുടങ്ങിയിട്ട് നൂറ്റാണ്ടിലേറെയായി പരിമിതമായ ഈ കളിക്കളങ്ങളില്‍ നിന്ന് ദേശീയ-അന്താരാഷ്ട്രീയ ഫുട്ബോളിന് വമ്പന്‍ സംഭാവനകള്‍ നല്‍കാന്‍ മലപ്പുറത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണ്. ഇന്റര്‍നാഷണല്‍ മൊയ്തീന്‍കുട്ടി, പാക്കിസ്ഥാന്‍ നാഷണല്‍ ടീമിലെ സ്പോര്‍ട്ടിങ്ങിനു വേണ്ടി ജഴ്സി അണിഞ്ഞ മലപ്പുറം അസീസ്, മദ്രാസ് സ്റ്റേറ്റ് ടീമിനുവേണ്ടി കളിച്ച സൈതലവി, കേരള സ്റ്റേറ്റ് ടീമിനുവേണ്ടി ബൂട്ടണിഞ്ഞ പരപ്പനങ്ങാടിയിലെ സി.പി.അബൂബക്കര്‍ , ആര്‍ .എ.സി.ക്ക് വേണ്ടി കളിച്ച മമ്പാട് റഹിമാന്‍ , ആന്ധ്ര ടീമിനു വേണ്ടി ഗ്രൗണ്ടിലിറങ്ങിയ മലപ്പുറം ശങ്കുണ്ണി, ഇന്റര്‍നാഷണല്‍ യു. ഷറഫലി (അരീക്കോട്), ഫിഫ റഫറി മലപ്പുറം ടി.എ. ഹക്കീം തുടങ്ങിയവര്‍ ദേശീയ അന്തര്‍ദേശീയ ഫുട്ബോളിന് മലപ്പുറം കൊടുത്ത സംഭാവനകളാണ്. കോഴിക്കോട് വെസ്റ്റ് ഹില്ലിലും കണ്ണൂര്‍ കോട്ടമൈതാനത്തും വെള്ളപ്പട്ടാളം ഫുട്ബോള്‍ കളിച്ചിരുന്ന കാലം തൊട്ട് മലപ്പുറം കോട്ടപ്പടിയിലുള്ള കൂനന്‍ പറമ്പിന്റെ തെക്കു ഭാഗത്തുള്ള കവാത്തുപറമ്പില്‍ പന്തുരുളാന്‍ തുടങ്ങിയിരുന്നു. വെള്ളപ്പട്ടാളക്കാരുടെ കളി കണ്ടാണ് ഇവിടുത്തുകാര്‍ കളിപഠിച്ചതും.  അവരുടെ കൂടെ കളിച്ച് കുറച്ചു കാലം കൊണ്ട് കളിയില്‍ പ്രാവീണ്യം നേടുകയും ചെയ്തു.

1938ല്‍ റോവേഴ്സ് കപ്പ് നേടിയ ഇന്ത്യന്‍ ടീമായ മൈസൂര്‍ മുസ്ലിമില്‍ ഡിക്രൂസ് അംഗമായിരുന്നു. 1953-ല്‍ മലപ്പുറത്ത് ഒരു ആള്‍ ഇന്ത്യാ ടൂര്‍ണമെന്റ് നടത്തുകയുണ്ടായി. കേരളത്തിനകത്തും പുറത്തുമുള്ള പല പ്രശസ്ത ടീമുകളും അതില്‍ പങ്കെടുത്തു. 1953-ല്‍ ഡാക്കയില്‍ നടന്ന ഏഷ്യന്‍ ക്വാഡ്രാങ്കുലര്‍ ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍ നാഷണല്‍ ടീമിനെ നയിച്ച കുട്ടി മലപ്പുറം കവാത്തു പറമ്പിന്റെ സംഭാവനയാണ്. 1953-ല്‍ റോവേഴ്സ് ടൂര്‍ണമെന്റില്‍ കളിച്ച മലബാര്‍ ഇലവനില്‍ ജില്ലയിലെ പല പ്രദേശത്തുള്ളവരും കളിച്ചു. എം.ആര്‍ .ഇയും, എം.എസ്.പി.യും മലബാര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ ജില്ലാ ലീഗ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ നിന്ന് ആദ്യമായി സന്തോഷ് ട്രോഫിയില്‍ ജഴ്സി അണിഞ്ഞത് സൈതലവിയാണ്. പിന്നീട് അദ്ദേഹം എം.എസ്.പി. ടീമിനുവേണ്ടി കളിച്ചു. 1950-ല്‍ ദല്‍ഹി ഡ്യൂറണ്ട് കപ്പ് എം.ആര്‍ .സി. ലെല്ലിങ്ങല്‍ നേടുമ്പോള്‍ മലപ്പുറത്തെ ഡിക്രൂസും അബൂബക്കര്‍ സീനിയറും അതില്‍ അംഗങ്ങളായിരുന്നു. പിന്നീട് മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിനു വേണ്ടി കളിച്ച അസീസ്. എം.ആര്‍ .സി.ക്ക് വേണ്ടി കളിച്ച ചേക്കു, ഒറീസക്കുവേണ്ടി കളിച്ച പോക്കര്‍ , മയമു, കേരള ടീമിനു വേണ്ടി കളിച്ച സി.പി. അബൂബക്കര്‍ അരീക്കോട്, വണ്ടൂൂരിലെ അബ്ദുല്‍ റഹീം, നിലമ്പൂരിലെ നാണി, മാനുമാസ്റ്റര്‍ , അങ്ങാടിപ്പുറത്തെ ചാക്ര എന്നിവരാണ് രംഗത്തുവന്നത്. 1960-ന് ശേഷം രംഗത്തു വന്ന മലപ്പുറം കുട്ടി 10 കൊല്ലത്തിലധികം വിവിധ സ്റ്റേറ്റ് ടീമുകള്‍ക്കും ഇന്ത്യന്‍ റയില്‍വെക്കും വേണ്ടി ജെഴ്സി അണിഞ്ഞു. 1964ല്‍ സൈഗോനിലും 1965-ല്‍ ടോക്കിയോവിലും മെല്‍ദേക്കയിലും ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചു. 1968-ല്‍ ഇന്ത്യ-ബര്‍മ്മ മല്‍സരം കോഴിക്കോടും, ഇന്ത്യ-റഷ്യന്‍ മല്‍സരം തിരുവനന്തപുരത്തും, ഇന്ത്യ-ജര്‍മ്മന്‍ മത്സരം സേസേയിലും അരങ്ങേറിയപ്പോള്‍ ഇന്ത്യന്‍ ഇലവനില്‍ മൊയ്തീന്‍കുട്ടി ബൂട്ടണിഞ്ഞു. കുന്‍ഡ്ര അലിന്‍ഡില്‍ അംഗമായിരുന്ന മൊയ്തീന്‍കുട്ടി കേരള സ്റ്റേറ്റിന് വേണ്ടി കളിച്ചു. മദ്രാസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അംഗമായിരുന്നു.

എം.ആര്‍ .സി.ക്കുവേണ്ടി കളിച്ച കൊറ്റന്‍ അബൂബക്കര്‍ ജൂനിയര്‍ , അബൂബക്കര്‍ സീനിയര്‍ മുഹമ്മദ് അലി എന്നിവര്‍ സര്‍വീസസ് ജഴ്സി അണിഞ്ഞിട്ടുണ്ട്. വണ്ടൂൂരിലെ കുഞ്ഞന്‍ മുസ്തഫയും തിരൂരിലെ ശ്രീധരനും എം.ആര്‍ .സി.ക്കുവേണ്ടി കളിച്ചിട്ടുണ്ട്. എം.ആര്‍ .സി.ക്കു വേണ്ടി കളിച്ച ചേക്കു സര്‍വ്വീസസ് ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ടൈറ്റാനിയത്തില്‍ ചേര്‍ന്ന ശേഷം കേരള ടീമിനെ പ്രതിനിധാനം ചെയ്തു. 1973-ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോള്‍ ചേക്കു ടീമംഗമായിരുന്നു. യു.മുഹമ്മദ് അരീക്കോട് കല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് ക്ലബ്ബില്‍ ചേരുകയുമുണ്ടായിട്ടുണ്ട്.

1970 ലാണ് മലപ്പുറം ജില്ലാ അസോസിയേഷന്‍ നിലവില്‍ വന്നത്. കൊരമ്പയില്‍ അഹമ്മദാജി പ്രസിഡണ്ടും, പി.എം. ഖാദര്‍ സെക്രട്ടറിയുമായി കമ്മിറ്റിയില്‍ 14 ക്ലബ്ബുകളും അംഗങ്ങളായി. മലപ്പുറം ജില്ലാ അസോസിയേഷന്റെ പ്രവര്‍ത്തനഫലമായി ഫുട്ബോളിന് ബഹുമുഖമായ അഭിവൃദ്ധി ഉണ്ടായിട്ടുണ്ട്. കളിക്കാരുടെ വമ്പിച്ച പ്രവാഹം തന്നെ ഇതോടെയുണ്ടായി. ഇന്ന് കേരളത്തിലെ പല പ്രശസ്ത ക്ലബ്ബുകളിലും ജില്ലയിലെ കളിക്കാര്‍ അംഗങ്ങളാണ്. അരീക്കോട് കുഞ്ഞിമുഹമ്മദ്, ബഷീര്‍ അലി, മമ്മുദു എന്നിവര്‍ ടൈറ്റാനിയം ടീമിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കേരള സ്റ്റേറ്റ് ടീമിലെത്തിയ മങ്കട അബൂബക്കര്‍ പിന്നീട് ടൈറ്റാനിയത്തില്‍ ചേര്‍ന്നു. അരീക്കോട് ഉബൈദ് സിങ്കപ്പൂരിലും മലപ്പുറം മുഹമ്മദ് അക്ബര്‍ റഷ്യയിലും ഇന്ത്യന്‍ കളറണിഞ്ഞു. മലപ്പുറത്തെ സത്താറും നിലമ്പൂരിലെ ഹംസയും ഇന്ത്യന്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായി. മലപ്പുറത്തെ ബഷീര്‍ , അബ്ദുല്‍ മജീദ്, അബ്ദുല്‍ ലത്തീഫ്, രമേശ്, അന്‍വര്‍ എന്നിവര്‍ കേരള ജൂനിയര്‍ ടീമിനു വേണ്ടി ഗോവയില്‍ കളിച്ചു. ഇന്ത്യന്‍ യൂണിവേഴ്സിറ്റി താരം സുരേന്ദ്രന്‍ കെ.എസ്.ഇ.ബിക്കു വേണ്ടി കളിക്കളത്തിലിറങ്ങി.

1995-ല്‍ 21 വയസ്സിന് താഴെ ഉള്ളവര്‍ക്ക് വേണ്ടിയുള്ള നാഷണല്‍ ടൂര്‍ണമെന്റില്‍ ബംഗാള്‍ ടീമിനെ തോല്‍പ്പിച്ച കേരളാ ടീമിന്റെ ക്യാപ്റ്റന്‍ അരീക്കോട് ജാബിര്‍ ആയിരുന്നു. അദ്ദേഹം കെ.എസ്.ഇ.ബിക്കു വേണ്ടി ഇപ്പോള്‍ കളിക്കുന്നു. മലപ്പുറം സാജറുദ്ദീന്‍ കെ.എസ്.ഇ.ബി. ടീമംഗമാണ്. തിരുവനന്തപുരത്തെ ടൈറ്റാനിയത്തില്‍ മലപ്പുറത്തെ ഹമീദും, അന്‍വറും കളിക്കുന്നുണ്ട്. എസ്.ബി.ടി.ക്ക് വേണ്ടി മമ്പാട് ശബീര്‍ അലിയും, ആസിഫ് സഹീറും കളിക്കുന്നു. കേരളാ സ്റ്റേറ്റ് ടീമിനു വേണ്ടി യു. ഷറഫലി, സക്കീര്‍ ഹുസൈന്‍ , ഹബീബുറഹ്മാന്‍ , ജാബിര്‍ (എല്ലാവരും അരീക്കോട്) റഷീദ് (നിലമ്പൂര്‍ ). സുല്‍ഫീക്കര്‍ മമ്പാട് എന്നിവരും കളിച്ചിട്ടുണ്ട്. അരീക്കോട് സൈനുല്‍ ആബിദീന്‍ ഖാലിദ് കെ.എസ്.ആര്‍ .ടി.സി.ക്കു വേണ്ടി കളിച്ചിട്ടുണ്ട്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഫൈസല്‍ (അരീക്കോട്) കളിക്കുന്നു. കൊച്ചിന്‍ സെന്‍ട്രല്‍ എക്സൈസ് ടീമില്‍ മലപ്പുറത്തെ ശംസുദ്ദീനും, ജാബിറും, പൂക്കോട്ടൂരിലെ റഫീഖ് ഹസ്സനും അംഗമായിരുന്നു. ഇപ്പോള്‍ അരീക്കോട് യാസിര്‍ ടീമിനുവേണ്ടി കളിക്കുന്നു. മലപ്പുറം ഷക്കീലും മഞ്ചേരിയിലെ ഉമ്മറും സ്റ്റേറ്റ് ജൂനിയര്‍ ടീമില്‍ അംഗങ്ങളായിരുന്നു.

മലപ്പുറം ജില്ലാ ടീം ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സ്റ്റേറ്റ് സബ് ജൂനിയര്‍ ചാമ്പ്യന്‍ 21 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള ചാമ്പന്‍ഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. എസ്.ബി.ടി.ക്ക് വേണ്ടി കളിക്കുന്ന മമ്പാട്ടുകാരന്‍ ആസിഫ് സഹീര്‍ മലപ്പുറത്തിന്റെ ഗ്ലാമര്‍ താരമായി ഉയര്‍ന്നുകഴിഞ്ഞു. മലപ്പുറം ജില്ലയില്‍ നിന്നും കെ.അഹമ്മദ് ഹാജിയും. പി.കെ. ജയപ്രകാശും, കെ.എഫ്.എ. വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.കെ. ജയപ്രകാശ് മാലിയില്‍ ഇന്ത്യന്‍ ടീമിന്റേയും മാനേജരായിരുന്നു. യു.എം. ബഷീര്‍ ഗോവ ജുനിയര്‍ നാഷണലിലും, പി.കെ. അഷ്റഫ് ഗോഹട്ടിയില്‍ നടന്ന ജൂനിയര്‍ ടീമിന്റേയും മാനേജരായിട്ടുണ്ട്. പി.കെ. ജയപ്രകാശ്, യു.എം.ബഷീര്‍ , വി.മൊയ്തീന്‍കുട്ടി, എം. അഹമ്മദ് കുട്ടി, കെ.ഹൈദ്രോസ് കുട്ടി എന്നിവര്‍ കേരള സ്റ്റേറ്റ് സീനിയര്‍ , ജൂനിയര്‍ ടീമുകളുടെ സെലക്ടര്‍മാരായിട്ടുണ്ട്. എം.സി. രാമദാസും, കെ.പി. ഉണ്ണികൃഷ്ണനും വളര്‍ത്തിക്കൊണ്ടുവന്ന ജില്ലാ റഫറീസ് അസോസിയേഷനിലൂടെ കെ.വി.അരീക്കോട്, കൃഷ്ണന്‍ ചുങ്കത്തറ, അയ്ദ്രു, സൈഫുദ്ദീന്‍ എടവണ്ണ, സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ നാഷനല്‍ റഫറിമാരായിട്ടുണ്ട്.

0
No votes yet
Your rating: None

Post new comment

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters (without spaces) shown in the image.